Sunday, July 12, 2009

പിണറായി വിജയന്‍ വക സ്വത്തു വിവരങ്ങള്‍ ‍: ആദായ നികുതി വകുപ്പ് സത്യവാങ്ങ്മൂലം

ഈ അടുത്ത കാലത്തായി കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ പടര്‍ന്നു കയറിയിട്ടുള്ള ഒരു സംസാരമാണ് സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ ഒരു വലിയ അഴിമതിക്കാരനാണ് എന്നത്. കുത്തക പത്രങ്ങള്‍ വഴി ഈ സംസാരം വലിയ രീതിയില്‍ പ്രചരിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ ആരും ശ്രദ്ധിക്കാതെ കടന്നു പോയ ഒരു വാര്‍ത്തയാണ് പിണറായിക്ക് എതിരായി ഒരു മഞ്ഞ പത്രക്കാരന്‍ നല്കിയ ഹര്‍ജിയിന്മേല്‍ ആദായ നികുതി വകുപ്പ് അന്വേഷണം നടത്തി കോടതിയില്‍ സത്യവാങ്ങ്മൂലം നല്കി എന്നത്. ബന്ധപ്പെട്ട വാര്‍ത്തകള്‍ താഴെ കൊടുക്കുന്നു:


മകന്റെ വിദേശപഠന ചെലവ് പിണറായി വഹിച്ചിട്ടില്ല: ആദായനികുതി വകുപ്പ്
02-01-2008

കൊച്ചി: ബ്രിട്ടനിലെ ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയില്‍ മകന്‍ പഠിച്ചതിന്റെ ചെലവ് സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ വഹിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ് ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചു.

പിണറായിയുടെ മകനായ വിവേക് കിരണ്‍ സ്വയം സ്വരൂപിച്ചെടുത്ത ഫണ്ടാണ് പഠനത്തിന് ഉപയോഗിച്ചത്. അല്ലാതെ പിണറായിയുടെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയോ വരുമാനത്തില്‍ നിന്ന് പഠനത്തിനായി തുക ചെലവഴിച്ചിട്ടില്ലെന്നും ആദായ നികുതി അഡീഷണല്‍ ഡയറക്ടര്‍ ആര്‍ . മോഹന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

പഠനത്തിനായി ഫീസ് ഇനത്തിലും മറ്റുമായി 20 ലക്ഷം രൂപ ചെലവ് വരുന്നതായി യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ കാണുന്നതായും സത്യവാങ്മൂലത്തില്‍ പറഞ്ഞു. പിണറായിക്ക് എതിരെ ആരോപിതമായ സാമ്പത്തിക ക്രമക്കേടുകളും മറ്റും അന്വേഷിക്കുന്നതിനായി ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കളമശ്ശേരിയിലെ എസ്.സി.എം.എസ്. കോളേജില്‍ വിവേക് 2001_03ല്‍ പഠിച്ചതിന് ചെലവ് 2.73 ലക്ഷം രൂപയാണ്. അതിനായി എസ്.ബി.ടി.യില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ട്. തുക തിരിച്ചടയ്ക്കുന്നത് പിണറായിയുടെയും ഭാര്യയുടെയും വരുമാനത്തില്‍ നിന്നാണ്. 61,000 രൂപ ഇതുവരെ തിരിച്ചടച്ചു. ഇക്കാര്യത്തില്‍ പിണറായി നല്‍കിയിട്ടുള്ള മറുപടി ശരിയാണെന്ന് തോന്നുന്നു. എസ്.സി.എം.എസിലെ പഠനത്തിനുശേഷം രണ്ട് വര്‍ഷം വിവേക് അബുദാബിയില്‍ ജോലി നോക്കി. അതിനു ശേഷമാണ് ബര്‍മിങ്ഹാമില്‍ പഠിക്കാന്‍ പോയത്. പിണറായിയുടെ മകള്‍ 2001_04 വരെ കോയമ്പത്തൂര്‍ അമൃത സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ പഠിച്ചതിനും രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ട്.

കൊട്ടാരംപോലുള്ള വീട് പിണറായി പണിതീര്‍ത്തുവെന്നാണ് ഹര്‍ജിയിലെ ആരോപണം. 1977ല്‍ പണിത വീട് 11 ലക്ഷം രൂപ ചെലവില്‍ പിണറായി പുതുക്കിയിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ വെങ്ങോട് പഞ്ചായത്തിലാണ് വീട്. 2000 ഏപ്രിലിനു ശേഷം വീട് പണിതിട്ടില്ലെന്ന് വകുപ്പിനെ പിണറായി അറിയിച്ചിട്ടുണ്ട്.

വീട് പുതുക്കാന്‍ 11 ലക്ഷത്തിന്റെ കണക്ക് പിണറായി വിശദീകരിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. 5.6 ലക്ഷം രൂപ എസ്.ബി.ഐയില്‍ നിന്ന് പിണറായി വായ്പ എടുത്തു. 1.98 ലക്ഷം രൂപ ഭാര്യയുടെ പി.എഫില്‍ നിന്ന് എടുത്തു. 2 ലക്ഷം രൂപ മകള്‍ വായ്പ എടുത്തു. 1.42 ലക്ഷവും ഇത് കൂടാതെ മകള്‍ നല്‍കി. പുതിയ വീട് പിണറായി പണിതിട്ടില്ലെന്നും നിലവിലുള്ള വീടിന്റെ ഒന്നാം നില പുതുക്കിയത് മാത്രമാണെന്നും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതായി ആദായനികുതി വകുപ്പ് അസി. സോളിസിറ്റര്‍ ജനറല്‍ പി. പരമേശ്വരന്‍ നായര്‍ മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.

ടെക്നിവാലിയ പിണറായിയുടെ ബിനാമി സ്ഥാപനമെന്ന് ആരോപിക്കപ്പെടുന്നു. അതില്‍ ഡയറക്ടര്‍മാരും ഓഹരി ഉടമകളും ആരെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞിട്ടില്ല. അങ്ങനെ ഒരു കമ്പനി ഇല്ലെന്നാണ് കമ്പനി രജിസ്ട്രാറില്‍ നിന്നു അറിഞ്ഞതെന്ന് വകുപ്പ് പറഞ്ഞു. ഹര്‍ജിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ അടിസ്ഥാനരഹിതമാണെന്ന് വകുപ്പ് അറിയിച്ചു.

സിംഗപ്പൂരില്‍ കമലാ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം പിണറായി നടത്തുന്നതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു. ആരോപണങ്ങള്‍ വ്യക്തമല്ല. ഇക്കാര്യം കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെ വിദേശ നികുതി വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പിണറായിയുടെ വീടിനെക്കുറിച്ച് വിവരങ്ങള്‍ തേടിയപ്പോള്‍ ഹര്‍ജിക്കാരന്‍ മറുപടി നല്‍കിയിട്ടില്ല.
മന്ത്രിമാരായ ടി.എം. തോമസ് ഐസക്, എം.എ. ബേബി എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യക്തമല്ലെന്നും വകുപ്പ് അറിയിച്ചു. വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ ഹര്‍ജിക്കാരന് മറുപടിയില്ല. രണ്ടു മന്ത്രിമാരും ആദായ നികുതി നല്‍കുന്നുണ്ട്. പിണറായി വിജയന്‍ ആദായ നികുതി നല്‍കുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു.

പിണറായിക്കും മറ്റും എതിരെയുള്ള ആരോപണങ്ങള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ പരിധിയില്‍ വരില്ലെന്ന് പ്രസ്തുത വകുപ്പിന്റെ അഡീഷണല്‍ ഡയറക്ടര്‍ രമാ മാത്യു സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
------------------------------

മറ്റൊരു ബ്ലോഗ് പോസ്റ്റില്‍ നിന്നു:

സിപിഐ എം നേതാക്കള്‍ക്കെതിരായ ആരോപണത്തില്‍ കഴമ്പില്ല: ആദായനികുതി വകുപ്പ്

കൊച്ചി: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ എം എ ബേബി, ഡോ. തോമസ് ഐസക് എന്നിവര്‍ നികുതിവെട്ടിപ്പ് നടത്തിയതായുള്ള ക്രൈം വാരിക എഡിറ്റര്‍ ടി പി നന്ദകുമാറിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് ആദായനികുതിവകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആരോപണങ്ങള്‍ സാധ്യമായ എല്ലാ രീതിയിലും അന്വേഷണവിധേയമാക്കിയതായി അന്വേഷണവിഭാഗം ഡയറക്ടര്‍ ആര്‍ മോഹന്‍ ഹൈക്കോടതിയെ അറിയിച്ചു.

പിണറായി വിജയനും ബേബിയും ഐസക്കും ആദായനികുതിവകുപ്പിന് കണക്ക് നല്‍കുന്നുണ്ട്. പിണറായി വിജയന്റെ മക്കള്‍ ബാങ്ക് വായ്പയെടുത്താണ് പഠനം പൂര്‍ത്തിയാക്കിയത്. കോയമ്പത്തൂരിലെ അമൃത സ്കൂള്‍ ഓഫ് എന്‍ജിനിയറിങ് പഠനത്തിന് 2.44 ലക്ഷം രൂപയാണ് മകള്‍ക്ക് ചെലവായത്. ഇതില്‍ 2 ലക്ഷംരൂപ ഇന്ത്യന്‍ ബാങ്കിന്റെ ചാല ബ്രാഞ്ചില്‍നിന്ന് വിദ്യാഭ്യാസ വായ്പ എടുക്കുകയായിരുന്നു. വായ്പാ രേഖകള്‍ പരിശോധിച്ചതില്‍നിന്ന്, പഠന കാലയളവിനുശേഷം മകളുടെ വരുമാനത്തില്‍നിന്നാണ് തിരിച്ചടവു തുടങ്ങിയത്. മകന് കളമശേരി എസ്സിഎംഎസ് കോളേജില്‍ മാനേജ്മെന്റ് പഠനത്തിന് 2001-03ല്‍ 2.73 ലക്ഷം രൂപ ചെലവായി. ഇതില്‍ 2.63 ലക്ഷം രൂപ കലൂര്‍ എസ്ബിടി ശാഖയില്‍നിന്നുള്ള വായ്പയായിരുന്നു. ഭാര്യയുടെയും മകളുടെയും വരുമാനത്തില്‍നിന്ന് ഇതിനകം 61,000 രൂപ തിരിച്ചടച്ചു.

പഠനത്തിനുശേഷം ടാറ്റാടെലി സര്‍വീസസിലും ഹോട്ടല്‍ ലീലയിലും പിന്നീട് അബുദാബിയിലും മകന്‍ ജോലിചെയ്തിട്ടുണ്ട്. 2005നുശേഷമാണ് ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ മാനേജ്മെന്റ് പഠനത്തിനു ചേര്‍ന്നത്. പിണറായി വിജയന്റെയോ മറ്റ് കുടുംബാംഗങ്ങളോടെയോ വരുമാനം ഉപയോഗിച്ചല്ല മകന്റെ പഠനം. ബര്‍മിങ്ഹാം സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ 20 ലക്ഷം രൂപയാണ് പഠനച്ചെലവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരുകോടി രൂപമുടക്കി വീട് നിര്‍മാണം നടത്തിയെന്ന ആരോപണം ശരിയല്ലെന്നും നിലവിലുള്ള വീട് നവീകരിക്കുക മാത്രമാണ് ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വീടു നിര്‍മാണം സംബന്ധിച്ച് പരാതി നല്‍കിയത് പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്. തെളിവുകള്‍ ആവശ്യപ്പെട്ടെങ്കിലും നന്ദകുമാര്‍ ഹാജരാക്കിയില്ല. വീട് നവീകരിച്ചതും വായ്പയെടുത്താണ്. ടെക്നിക്കാലിയ എന്ന പേരില്‍ ചെന്നൈയില്‍ പിണറായി വിജയന്‍ ബിനാമി സ്ഥാപനം നടത്തുന്നുവെന്ന ആരോപണം പ്രഥമദൃഷ്ട്യാ തെറ്റാണ്. കമല ഇന്റര്‍നാഷണല്‍ എന്ന പേരില്‍ സിങ്കപ്പുരില്‍ സ്ഥാപനം നടത്തുന്നുവെന്ന് പരാതിക്ക് അടിസ്ഥാനമില്ല. ഇതുസംബന്ധിച്ച് ഒരു വിശദാംശവും പരാതിക്കാരന്‍ ഹാജരാക്കിയില്ല.

തോമസ് ഐസക്കിനും എം എ ബേബിക്കുമെതിരെ പൊതുവായ ആരോപണങ്ങള്‍ മാത്രമാണ് പരാതിക്കാരന്‍ നല്‍കിയത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടി ആദായനികുതിവകുപ്പ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

------------------------------------
English keywords:
Pinarayi Vijayan; corruption; assets; lavalin; house construction; kannur; son; education; singapore; kamala enterprises.

No comments:

Post a Comment